അടൂർ റസ്റ്റ് ഹൗസിലെ സംഘർഷം: താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു

അടൂർ റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. ഇന്ന് നടന്ന സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി. താത്കാലിക ജീവനക്കാരനായ രാജീവ് ഖാനാണ് ജോലി നഷ്ടമായത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് രാജീവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടുകൊണ്ട് ഉത്തരവ് ഇറക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസിൽ നടപടിക്രമങ്ങൾ പാലിക്കാതെ രാജീവ് ഖാൻ പ്രതികൾക്ക് മുറി നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ 25നാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിൻ വര്‍ഗീസിനെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിൽ അടൂരിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. കേസിൽ നേരത്തെ അഞ്ച് പ്രതികളെ ഇൻഫോപാർക്ക് പൊലീസ് പിടികൂടിയിരുന്നു. ഈ പ്രതികൾക്ക് മുറി നൽകിയതാണ് രാജീവ് ഖാൻ ചെയ്ത കുറ്റം.

ഇന്ന് രാവിലെ അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദ്ദനക്കേസിലെ പ്രതികൾ കുണ്ടറയിൽ നിന്ന് പൊലീസിന് നേരെ വടിവാൾ വീശി കടന്നു കളഞ്ഞിരുന്നു. പ്രതികളുടെ അക്രമത്തിൽ നിന്നും രക്ഷപടാൻ പൊലീസ് സംഘം നാല് റൗണ്ട് വെടിയുതിര്‍ത്തു. പ്രതികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപെട്ടത്.

അതീവ രഹസ്യമായാണ് ഇൻഫോ പാര്‍ക്ക് പൊലീസ് നീങ്ങിയത്. മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് ജീപ്പ് ഉപേക്ഷിച്ച് കുണ്ടറയിലെത്തി. ഇവിടെ നിന്ന് ടാക്സി കാറിലാണ് കുണ്ടറയിലേക്ക് പോയത്. വിവരം ചോരുമോയെന്ന സംശയത്തിൽ കുണ്ടറ പൊലീസിനെ പോലും വിവരം അറിയിച്ചിരുന്നില്ല. കേസിലെ പ്രതിയായ ലിബിൻ ലോറൻസിനെ ആദ്യം പിടികൂടി. പിന്നാലെ ആന്റണി ദാസിനെയും ലൂയി പ്ലാസിഡിനെയും പിടൂകാനായി പടപ്പക്കര കരിക്കുഴിയിലെ ഒളിത്താവളത്തിലെത്തി.

എന്നാൽ ഇവർ ഇരുവരും പുലർച്ചെയാണ് എത്തിയത്. ആന്റണി ദാസും ലൂയി പ്ലാസിഡും വീട്ടിലേക്ക് കയറുന്നതിനിടെയാണ് പൊലീസ് സംഘം പിടികൂടാൻ ശ്രമിച്ചത്. കുതറി മാറിയ പ്രതികൾ കൈവശമുണ്ടായിരുന്ന വടിവാളെടുത്തു വീശി. പൊലീസിന് നേരെ പ്രതികൾ തിരിഞ്ഞതോടെ ഇൻഫോപാര്‍ക്ക് സിഐ വിപിൻദാസ് തോക്കെടുത്ത് നാല് റൗണ്ട് വെടിയുതിര്‍ത്തു. പിന്തിരിഞ്ഞ് ഓടിയ പ്രതികൾ കായലിൽ ചാടി രക്ഷപെട്ടു. പ്രദേശമാകെ പൊലീസ് സംഘം അരിച്ചുപെറുക്കി. രണ്ട് പേരെയും കണ്ടെത്താനായില്ല.

ഇരുവര്‍ക്കുമെതിരെ പൊലീസ് വധശ്രമത്തിന് കൂടി കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. ജീവഭയം കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇൻഫോപാര്‍ക്ക് സിഐ വിശദീകരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെ പിടികൂടാൻ ഉദ്യോഗസ്ഥരെത്തിയത് മുന്നൊരുക്കമില്ലാതെയാണെന്നും കുണ്ടറ പൊലീസിന്റെ സഹായം തേടിയില്ലെന്നുമുള്ള വിമര്‍ശനമാണ്.

Facebook Comments Box
error: Content is protected !!