വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി 17 തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി 17 വയസ്സു തികഞ്ഞവരില്‍ നിന്നുള്ള അപേക്ഷ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍. 18 വയസ്സ് തികയുമ്പോള്‍ പട്ടികയില്‍ പേര് ചേര്‍ക്കും. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വോട്ടര്‍ പട്ടിക തയാറാക്കുന്നതിലെ നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു സഞ്ജയ് കൗള്‍. വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താനാണ് ആധാര്‍ ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എല്ലാ വര്‍ഷവും ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 തീയതികളില്‍ 18 വയസ്സാകുന്നവര്‍ക്ക് 17-ാം വയസ്സില്‍ മുന്‍കൂട്ടി അപേക്ഷിക്കാം.

ഇതുവരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി കരട് വോട്ടര്‍ പട്ടിക നവംബര്‍ 9 ന് പ്രസിദ്ധീകരിക്കും. അതിനു ശേഷം 2023 ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 തീയതികളില്‍ 18 പൂര്‍ത്തിയാകുന്നവര്‍ക്ക് മുന്‍കൂറായി അപേക്ഷിക്കാം. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് ഇതുവരെ ആധാറും വോട്ടര്‍ പട്ടികയുമായി 6,485 പേരേ ബന്ധിപ്പിച്ചിട്ടുള്ളൂവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്‌ലൈന്‍ വഴിയോ ഫോം 6 ബിയില്‍ അപേക്ഷ നല്‍കിയോ ബന്ധിപ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫോം ആറില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box
error: Content is protected !!