ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് ഇന്ന് 30 വയസ്

ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് ഇന്ന് 30 വയസ്. വോഡഫോണിനുവേണ്ടി 1992 ഡിസംബര്‍ 3ന് നീല്‍ പാപ്പ്‍വര്‍ത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ് വെയര്‍ പ്രോഗ്രാമറാണ് സഹപ്രവര്‍ത്തകന് ആദ്യ സന്ദേശം അയച്ചത്. 30 വര്‍ഷത്തിനിപ്പുറം ആകാശത്തോളം വലുതാണ് എസ്എംഎസിന്റെ ലോകം.

1992ലെ ഡിസംബര്‍. ലോകം ക്രിസ്മസിന്റെ തണുപ്പിലേക്ക് കടന്നു. വോഡഫോണിനുവേണ്ടി മെസേജുകള്‍ കൈമാറാനാന്‍ പ്രോഗ്രാം തയ്യാറാക്കുന്ന ജോലിയിലായിരുന്നു നീല്‍ പാപ്‍വര്‍ത്ത്. ഡിസംബര്‍ 3ന് വൈകിട്ടായിരുന്നു പരീക്ഷണം. .ലണ്ടനില്‍ ക്രിസ്മസ് പാര്‍ട്ടിയിലായിരുന്ന സുഹൃത്ത് റിച്ചാര്ഡ് ജാവിസിന് പാപ്പ്‍ വര്‍ത്ത് മെരി ക്രിസ്മസ് എന്ന് ടൈപ്പ് ചെയ്ത് അയച്ചു. അതായിരുന്നു ലോകത്തെ ആദ്യത്തെ എസ്എംഎസ്. ഷോര്‍ട്ട് മെസ്സേജ് സര്‍വീസ് എന്നാണ് പേരെങ്കിലുംഎസ്എംഎസിന്റെ വളര്‍ച്ച ഒട്ടും ഷോര്‍ട്ടായിരുന്നില്ല.

1993ല്‍ മെസ്സേജിനൊപ്പം ബീപ്പ് ശബ്ദമെത്തി. 160 ക്യാരക്ടറായിരുന്നു പരമാവധി നീളം. സന്ദേശങ്ങള്‍ ചുരുക്കെഴുത്തിലേക്ക് മാറി. ഉറക്കെ ചിരിക്കുന്നതിന് LOL. ദൈവത്തെ വിളിക്കാന്‍ OMG. അങ്ങനെ ഒരു നിഘണ്ടു തന്നെ പിറന്നു. കംപ്യൂട്ടറുകളും ഫോണുകളും വളര്‍ന്നപ്പോള്‍ സന്ദേശങ്ങളുടെ രൂപവും ഭാവവും മാറി. സ്മാര്‍ട്ട് ഫോണുകളില്‍ മെസ്സേജുകള്‍ ഡബിള്‍ സ്മാര്‍ട്ടാണ്. വാട്സപ്പും ടെലഗ്രാമുമടക്കം വഴികള്‍ ഏറെയായി. ചെറു വാക്കുകള്‍ വലിയ ഡേറ്റകളായി മാറി. ഇമോട്ടിക്കോണുകള്‍ ജനിച്ചു. പരിണമിച്ച് ഇമോജികളായി മാറി. ഇന്നൊരു കാര്യം പറയാന്‍ അക്ഷരങ്ങള്‍ കൂട്ടി ചേര്‍ക്കണമെന്നില്ല, ഇമോജികളുടെ ഭാവം മതി. ചിരിപ്പിക്കാനും കരയിപ്പിക്കാനും സ്റ്റിക്കറുകളും ഉണ്ട്. അങ്ങനെ ഇപ്പോഴും എസ്എംഎസ് പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു

Facebook Comments Box
error: Content is protected !!