രാജ്യത്ത് യുപിഐ പണമിടപാടുകളുടെ ഒരു മാസത്തെ കുതിപ്പ് 600 കോടി

യുണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫെയ്‌സ് ( യു പി ഐ ) വഴിയുള്ള പണമിടപാടുകൾ 600 കോടി കടന്നു. ജൂലൈ മാസത്തിലെ മാത്രം കണക്കാണിത്. 2016 ന് ശേഷം ഇത്രയും ഇടപാടുകൾ നടക്കുന്നത് ഇതാദ്യമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടികാട്ടി. നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) യുടെ റിപ്പോർട്ട് അനുസരിച്ച് ജൂലായിൽ 628 കോടി ഇടപാടുകൾ നടന്നു. അതായത് 10.62 ലക്ഷം കോടി രൂപയുടെ കൈമാറ്റങ്ങളാണ് നടന്നത്. ജൂൺ മാസത്തിൽ മാത്രം ഇതിന് ഏഴ് ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

കൊവിഡ് സമയത്ത് നിരവധി പേരാണ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്തിയത്. വരുന്ന അഞ്ചു വർഷം കൊണ്ട് പ്രതിദിനം 100 കോടി ഇടപാടുകൾ നടത്തുക എന്നതാണ് യുപിഐയുടെ ലക്ഷ്യം. 2016 ഏപ്രിലിലാണ് യുപിഐ സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ അവതരിപ്പിച്ചത്. 1949ലെ ബാങ്കിംഗ് റഗുലേഷൻ ആക്‌ട്, 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട്, 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ് എന്നിവ അനുസരിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ 2018-19 സാമ്പത്തിക വർഷത്തിൽ 3,134 കോടി രൂപയിൽ നിന്ന് 2020-21 സാമ്പത്തിക വർഷമായപ്പോള്‍ 5,554 കോടി രൂപയായി വളർന്നു. 2022 ഫെബ്രുവരി 28 വരെ മൊത്തം 7422 കോടി ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്.ഭാരത് ഇന്റർഫേസ് ഫോർ മണി-യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (ഭീം-യുപിഐ) പൗരന്മാരുടെ ഇഷ്ടപ്പെട്ട പേയ്‌മെന്റ് മോഡായി മാറിയിട്ടുണ്ടെന്നാണ് ഐടി മന്ത്രാലത്തിന്റെ വിലയിരുത്തല്‍. കൂടാതെ മള്‍ട്ടിഫാക്ടര്‍ ഓതന്റിക്കേഷന്‍ വന്നതോടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുമുണ്ട്.

ഫിഷിംഗ്, കീലോഗിംഗ്, സ്പൈവെയർ, മറ്റ് ഇൻറർനെറ്റ് അധിഷ്‌ഠിത തട്ടിപ്പുകൾ എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതിനൊപ്പം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ സെക്യൂര്‍ ആക്കുന്ന മള്‍ട്ടിഫാക്ടര്‍ ഓതന്റിക്കേഷന്‍ സഹായിക്കും. ഉപയോക്താക്കളുടെ സൈബർ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കുന്നതിന് സർക്കാരും ആർബിഐയും മികച്ച പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ട്.

Facebook Comments Box
error: Content is protected !!