നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റത്തിനായി അതിജീവിത സുപ്രിംകോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റത്തിനായി അതിജീവിത സുപ്രിംകോടതിയിലേക്ക്. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നാണ് അതിജീവിതയുടെ ബോധ്യമെന്ന് അഭിഭാഷകൻ പറഞ്ഞു. അതിജീവിതയിൽ ആശങ്ക വളർത്തിയത് മാധ്യമങ്ങളാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിനോടും യോജിപ്പില്ലെന്ന് അഡ്വ. സഞ്ജയ് പി വ്യക്തമാക്കി.

നീതി നടപ്പായാൽ മാത്രം പോരാ, നീതിയാണ് നടപ്പിലായതെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്ന തത്വം നടപ്പാകണം. വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കുമോയെന്ന് ആശങ്കപ്പെടുന്നതിൽ തക്കതായ കാരണങ്ങളുണ്ടെന്നും അതിജീവിതയുടെ അഭിഭാഷകൻ പറഞ്ഞു. സുപ്രിംകോടതിയെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തുമെന്നും അഭിഭാഷകൻ പറഞ്ഞു.

വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു . വിചാരണക്കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടയുടെ തി നടപടി. ഹർജി തള്ളിയ വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അതിജീവിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അത്തരം കീഴ്‌വഴക്കമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് അതിജീവിതയുടെ ആവശ്യം കോടതി തള്ളിയത്.

ഉത്തരവിൽ മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി. മാധ്യമങ്ങൾ പരിധി വിട്ടെന്നും, കോടതി നടപടികൾ മനസ്സിലാക്കാതെയാണ് വാർത്തകൾ നൽകിയതെന്നും ഹൈക്കോടതി വിമർശിച്ചു. ഇത്തരം മാധ്യമ വാർത്തകളാണ് അതിജീവിതയുടെ ആശങ്കകൾക്കടിസ്ഥാനം. ബാഹ്യ ഇടപെടലുകളില്ലാതെ വിചാരണ നടത്താൻ ജുഡീഷ്യറിയെ അനുവദിക്കണമെന്നും കോടതി പറഞ്ഞു.

Facebook Comments Box
error: Content is protected !!