എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതി പിടിയിലായത്.

പാര്‍ട്ടി ഓഫീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞത് ജിതിനാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. മൺവിള സ്വദേശിയാണ് ജിതിൻ.

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.

ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്കൂട്ടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങൾ. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞിട്ട് രണ്ടര മാസമായിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. . ഗൂഢാലോചനയില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. ആരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് പൊലീസിന്റെ ശ്രമമെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

Facebook Comments Box
error: Content is protected !!