ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് ആകാശപാത വരുന്നു
പത്തനംതിട്ട ∙ നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽ പാത ശുപാർശ ചെയ്തിരിക്കുന്നതു പൂർണമായും ആകാശപാതയായി. 76 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെ 45 മിനിറ്റ് കൊണ്ടു തീർഥാടകരെ ചെങ്ങന്നൂരിൽനിന്നു പമ്പയിലെത്തിക്കാൻ കഴിയും.
തൂണുകളിലൂടെയുള്ള വേഗ പാതയായിരിക്കും ഇതെന്നു മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു.
ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണത്തിൽ പാത നിർണായക പങ്കാണു വഹിക്കുക. ആദ്യം മോണോ റെയിലായി പദ്ധതി ശുപാർശ ചെയ്തിരുന്നെങ്കിലും ഉൾക്കൊള്ളാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ അതൊഴിവാക്കി പകരം വേഗപാതയാണു നല്ലതെന്നു കണ്ടെത്തിയിരുന്നു. കിലോമീറ്ററിന് 118 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 9000 കോടി രൂപ വേണ്ടിവരും. ഫണ്ടിങ് സംബന്ധിച്ചു വ്യക്തമായ ചിത്രം അന്തിമ ലൊക്കേഷൻ സർവേയ്ക്കു ശേഷമുണ്ടാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു.