രാജ്യത്ത് കൽക്കരി ഉൽപ്പാദനത്തിൽ വർധന; ഏപ്രിൽ മാസത്തിൽ 661.54 ലക്ഷം ടൺ ഉൽപ്പാദനമെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യയിലെ കൽക്കരി ഉൽപ്പാദനം ഏപ്രിലിൽ 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനം 534.7 ലക്ഷം ടണ്ണാണ്. ഏപ്രിലിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനത്തിൽ ആറ് ശതമാനത്തിന്റെ വർധനവുണ്ടായി.

ഇത് റെക്കോർഡ് ഉൽപ്പാദനമാണെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്. സിംഗരേണി കോളറീസ് കമ്പനി ലിമിറ്റഡിന്റെ കൽക്കരി ഉൽ‌പാദനം 53.23 ലക്ഷം ടണ്ണാണ്. ക്യാപ്റ്റീവ് ഖനികളിൽ നിന്നുള്ള ഉൽ‌പാദനം കഴിഞ്ഞ മാസം 73.61 ലക്ഷം ടണ്ണായി.

അതേസമയം കൽക്കരി ഉപഭോഗം 708.68 ലക്ഷം ടണ്ണാണ്. ഊർജ്ജ മേഖലയിൽ മാത്രം ഏപ്രിൽ മാസത്തിൽ 617.2 ലക്ഷം ടൺ ഉപഭോഗമുണ്ടായി. കോൾ ഇന്ത്യയിൽ നിന്ന് മാത്രം 497.39 ലക്ഷം ടൺ കൽക്കരിയാണ് ഊർജ്ജ മേഖലയിൽ ഉപഭോഗം ഉണ്ടായത്.രാജ്യത്ത് 2021-22 സാമ്പത്തിക വർഷത്തിലെ മൊത്തം കൽക്കരി ഉൽപ്പാദനം 7770.23 ലക്ഷം ടൺ ആയിരുന്നു.

2020-21 ലെ 7160 ലക്ഷം ടണ്ണിൽ നിന്ന് 8.55 ശതമാനം വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൽക്കരി ഉൽപ്പാദനത്തിൽ രേഖപ്പെടുത്തി. കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഉൽപ്പാദനം 2020-21 ലെ 5960.24 ലക്ഷം ടണ്ണിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 6220.64 ലക്ഷം ടണ്ണായി 4.43 ശതമാനം വർധിച്ചു.

Facebook Comments Box
error: Content is protected !!