പാമോയിൽ വില കുറഞ്ഞേക്കും; കയറ്റുമതി വർധിപ്പിക്കാനൊരുങ്ങി ഇന്തോനേഷ്യ

പാമോയിൽ കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി ഇന്തോനേഷ്യ. ഇതിന്റെ ഭാഗമായി പാം ഓയിൽ കയറ്റുമതി നികുതിയിലും ഇൻസെന്റീവുകളിലും പരിഷ്‌കാരങ്ങൾ ഉടനെ ഉണ്ടാകും. അടുത്ത ആഴ്ചയോടുകൂടി പുതിയ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി ധനമന്ത്രി സുഹാസിൽ നസാര പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോകത്ത് പാം ഓയിൽ ഉൽപ്പാദക രാഷ്ട്രങ്ങളിൽ ഒന്നാമതാണ് ഇന്തോനേഷ്യ. ആഭ്യന്തര വിലക്കയറ്റം നേരിടാൻ ഇക്കഴിഞ്ഞ ഏപ്രിൽ 28 മുതലായിരുന്നു ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചത്. ആഗോള പാമോയിൽ വിതരണത്തിന്റെ 60 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ്.

കയറ്റുമതി നിരോധിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ പാമോയിൽ വില കുതിച്ചുയർന്നിരുന്നു. ഏപ്രിലിലെ കയറ്റുമതി നിരോധനത്തിന് മുമ്പ് ഇന്തോനേഷ്യയിൽ പാമോയിൽ വില ലിറ്ററിന് 19,800 രൂപയായിരുന്നു. നിരോധനത്തിന് ശേഷം ശരാശരി വില ലിറ്ററിന് 17,200 മുതൽ 17,600 രൂപ വരെ കുറഞ്ഞു. എന്നാൽ നിരോധനം വന്നതോടുകൂടി സംഭരണം കൂടുകയും ചെയ്തു. ഇതോടെ ചില മില്ലുകൾ അടച്ചു പൂട്ടലിന്റെ വക്കിലേക്കെത്തി. കർഷകർക്ക് പഴത്തിന്റെ വ്യാപാരത്തിൽ വാൻ ഇടിവ് വന്നു.

ഇതോടെ കർഷകർ പ്രതിഷേധത്തിലേക്ക് നീങ്ങി. ഇന്തോനേഷ്യ കയറ്റുമതി വർധിപ്പിക്കാൻ കയറ്റുമതി നികുതി വെട്ടിക്കുറയ്ക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കൂടുതൽ ചെലവേറിയ സോയാബീൻ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്‌ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയിലാണ് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രമേ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുള്ളൂ.

ബാക്കി 60 ശതമാനവും ഇറക്കുമതിയാണ്. ഫെബ്രുവരിയിൽ, കേന്ദ്രസർക്കാർ അസംസ്കൃത പാമോയിൽ (സിപിഒ) ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി വെട്ടിക്കുറച്ചിരുന്നു. ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 80 മുതൽ 85 ലക്ഷം ടൺ വരെ പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പാമോയിലില്‍ 45 ശതമാനത്തോളം ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്.

Facebook Comments Box
error: Content is protected !!