കാട്ടാക്കട സംഭവം ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി, കർശന നടപടി ഉണ്ടാകും; കെഎസ്ആർടിസി വിജിലൻസ് അന്വേഷണം തുടങ്ങി
കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് കെഎസ്ആർടിസി ജീവനക്കാർ അച്ഛനെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടന്ന സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി വിജിലൻസിനോട് നിർദേശിച്ചിട്ടുണ്ട്. വൈകീട്ട് 5 മണിക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് സംഭവിച്ചത്. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു പറഞ്ഞു. വിദ്യാർത്ഥി ഒറ്റത്തവണ മാത്രമേ കോഴ്സ് സർട്ടിഫിക്കറ്റ് നൽകേണ്ടതുള്ളൂ. അത് അക്കാദമിക് വർഷത്തിന്റെ ആദ്യം നൽകിയാൽ മതി. അതിന്റെ പേരിലാണ് കൺസഷൻ അനുവദിക്കാൻ കാലതാമസം ഉണ്ടായതെങ്കിൽ ഉദ്യോഗസ്ഥൻ സമാധാനം പറയേണ്ടി വരും. ഇക്കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകും. കെഎസ്ആർടിസി ജനങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു.