കുട്ടിക്കാലത്ത് നേരിട്ട പീഡനങ്ങള്‍ സ്ത്രീകളില്‍ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസിന് കാരണമാകാം

തലച്ചോറും നട്ടെല്ലും അടങ്ങുന്ന കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുന്ന രോഗമാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്(എംഎസ്). പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം കൂടുതല്‍ കണ്ടു വരുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീകോശങ്ങളുടെതന്നെ ആവരണത്തെ ആക്രമിക്കുന്ന ഈ രോഗാവസ്ഥ തലച്ചോറും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വിനിമയത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്തുകൊണ്ട് ചിലരില്‍ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് വരുന്നു എന്നതിന് കൃത്യമായ ഉത്തരം ശാസ്ത്ര ലോകത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

എന്നാല്‍ കുട്ടിക്കാലത്ത് നേരിടുന്ന ലൈംഗിക, ശാരീരിക, മാനസിക പീഡനങ്ങളും അതിന്റെ ആഘാതങ്ങളും സ്ത്രീകളില്‍ പില്‍ക്കാലത്ത് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസിന് കാരണമാകാമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. കുട്ടിക്കാലത്തെ ഇത്തരം ട്രോമകള്‍ ഇവരുടെ പ്രതിരോധ സംവിധാനത്തില്‍ മാറ്റം വരുത്തി ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ജേണല്‍ ഓഫ് ന്യൂറോളജി, ന്യൂറോസര്‍ജറി ആന്‍ഡ് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

1999നും 2008നും ഇടയില്‍ 78,000 ഗര്‍ഭിണികളിലാണ് പഠനം നടത്തിയത്. ഇവരുടെ ആരോഗ്യസ്ഥിതി 2018 വരെ നിരീക്ഷണ വിധേയമാക്കി. 18 വയസ്സിന് മുന്‍പ് ഇവര്‍ക്ക് നേരിട്ട ബാലപീഡനങ്ങളും ഒരു ചോദ്യോത്തര പട്ടികയിലൂടെ ശേഖരിച്ചു. ദേശീയ ആരോഗ്യ റജിസ്ട്രിയും ആശുപത്രി രേഖകളും ഉപയോഗിച്ചാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് നിര്‍ണയം സംബന്ധിച്ച വിവരങ്ങള്‍ നേടിയത്. ഇവരില്‍ 14,477 സ്ത്രീകള്‍ കുട്ടിക്കാലത്ത് പീഡനങ്ങള്‍ നേരിട്ടവരാണ്. ഇത്തരത്തില്‍ ബാല പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ പുകവലിക്കുന്നവരായി മാറാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് അപായ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് പുകവലി.

Facebook Comments Box
error: Content is protected !!