അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി, 65 കഴിഞ്ഞവർക്കും സ്വീകരിക്കാം; പുതിയ മാർ​ഗരേഖ

അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി കേന്ദ്രസർക്കാർ. മരണപ്പെട്ട ദാതാക്കളിൽ നിന്നുള്ള അവയവം ഇനി 65 വയസിനു മുകളിലുള്ളവർക്കും സ്വീകരിക്കാനാവും. ഇതുൾപ്പടെയുള്ള വ്യവസ്ഥകളിൽ ഇളവു വരുത്തി പുതിയ മാർ​ഗരേഖ ആരോ​ഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

പ്രായമായവര്‍ക്കും വെയിറ്റിങ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് മാനദണ്ഡം പുതുക്കിയത്. എന്നാല്‍ 65 വയസിനു താഴെയുള്ള പ്രായംകുറഞ്ഞ അപേക്ഷകര്‍ക്കു തന്നെയായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ നിലവില്‍ പ്രായപരിധി ഇല്ല. എന്നാൽ മരണപ്പെട്ട ദാതാക്കളിൽ നിന്ന് അവയവം സ്വീകരിക്കാൻ 65നു മുകളിൽ പ്രായമായവർക്ക് മുൻപ് സാധിച്ചിരുന്നില്ല.

രോ​ഗികൾക്ക് അവയവം സ്വീകരിക്കുന്നത് ഏതു സംസ്ഥാനത്തും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചു. അയവം സ്വീകരിക്കാനുള്ള രജിസ്ട്രേഷന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം സംബന്ധിച്ച 2014ലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ 5000 നും 10,000 ഇടയിലാണ് ഫീസ് ഈടാക്കുന്നത്.

അവയവ മാറ്റത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2013ൽ 4990 അവയവമാറ്റമാണ് നടന്നിരുന്നതെങ്കിൽ 2022ൽ എത്തിയപ്പോൾ അത് 15,561 ആയാണ് വർധിച്ചത്.

Facebook Comments Box
error: Content is protected !!