‘കോൺഗ്രസിന് ഇപ്പോൾ ആർഎസ്എസ് മനസ് ’, പല നേതാക്കളും ഇപ്പോൾ ബിജെപിയിൽ: മുഖ്യമന്ത്രി

ഭാരത് ജോഡോ യാത്രയിൽ സവർക്കർ ചിത്രം വന്നതിൽ ആശ്ചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ഇപ്പോൾ ആർഎസ്എസ് മനസാണ്. അവർ ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പല നേതാക്കളും ഇപ്പോൾ ബിജെപിയിലാണ്. സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപിയിൽ പോകുമെന്ന് പറഞ്ഞതാണ്. ബിജെപി ഉള്ള സ്ഥലങ്ങളിലൂടെ ഭാരത് ജോഡോ യാത്ര കുറച്ച് ദിവസം മാത്രമാണ്. ബിജെപി ഇല്ലാത്ത കേരളത്തിൽ 19 ദിവസത്തെ യാത്രയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം നേതാക്കൾക്കെതിരെ എല്ലാ കാലത്തും വ്യക്തിഹത്യയാണ് നടക്കുന്നത്.

രാജ്യത്ത് ബിജെപി സ്വീകരിക്കുന്നത് ആർഎസ്എസ് നിലപാടാണ്. ബിജെപി സ്വാതന്ത്ര്യ സമരത്തിൻ്റെ അടുത്തുകൂടി പോയിട്ടില്ല എന്നുമാത്രമല്ല സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച നേതാക്കളെ ഉയർത്തി കാട്ടുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച സവർക്കർ ഉൾപ്പെടെയുള്ളവരെ ഇതിൽ കാണാം. കോൺഗ്രസ് മനസും ഇതിന് തയ്യാറായി എന്നതിന് ഉദാഹരണമാണ് ഭാരത് ജോഡോ യാത്രയിലെ സവർക്കർറുടെ സ്ഥാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തെ എപ്പോഴും ഏറ്റവും വലിയ ശത്രുവായാണ് വലതുപക്ഷം കാണുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്നും മുഖ്യമന്ത്രി വിമർശിച്ചു.അഴീക്കോടൻ്റെ ജീവനെടുത്തതിലൂടെ കമ്യൂണിസ്റ്റ് പാർട്ടി യുടെ പതനം കണക്കുകൂട്ടിയവർക്ക് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.വ്യക്തിഹത്യയ്ക്ക് ഏറ്റവും കൂടുതൽ തവണ ഇരയായ നേതാവാണ് അഴീക്കോടനെന്നും മുന്നണി ബന്ധം ദൃഢപ്പെടുത്തി ഇടതുപക്ഷ ഐക്യത്തിന് ആക്കം കൂട്ടിയത് അഴീക്കോടൻ്റെ നേതൃപാടവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Facebook Comments Box
error: Content is protected !!