സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു; ദുബലമായി സൂചികകൾ
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വർധിപ്പിച്ചതിന് ശേഷം ആഗോള വിപണി ദുർബലമായി. ആഭ്യന്തര സൂചികകളിൽ നഷ്ടം നേരിട്ടു. ബിഎസ്ഇ സെൻസെക്സ് 0.57 ശതമാനം ഇടിഞ്ഞ് 59,120 ലും എൻഎസ്ഇ നിഫ്റ്റി 89 പോയിന്റ് അല്ലെങ്കിൽ 0.50 ശതമാനം ഇടിഞ്ഞ് 17,630 ലും വ്യാപാരം അവസാനിപ്പിച്ചു.
നേരെമറിച്ച്, ബിഎസ്ഇ മിഡ്കാപ്പ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വരെ മുന്നേറി. മേഖലാപരമായി പരിശോധിക്കുമ്പോൾ നിഫ്റ്റി എഫ്എംസിജി സൂചിക 1 ശതമാനത്തിലധികം ഉയർന്നു. അതേസമയം നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് സൂചികകൾ 1.4 ശതമാനം വീതം ഇടിഞ്ഞു.
ആക്സിസ് ബാങ്കാണ് സൂചികകളുടെ നഷ്ടത്തിന് ഇന്ന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. പവർഗ്രിഡ്, എച്ച്ഡിഎഫ്സി , ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, വിപ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എൽ ആൻഡ് ടി, എസ്ബിഐ, എച്ച്സിഎൽ ടെക്, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. . ടൈറ്റൻ, എച്ച്യുഎൽ, ഏഷ്യൻ പെയിന്റ്സ്, മാരുതി, ഐടിസി, ഡോ.റെഡ്ഡീസ്, സൺ ഫാർമ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, എം ആൻഡ് എം, ടിസിഎസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയതിന് ശേഷം ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിലേക്ക് എത്തി. രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 80.86 ലേക്കെത്തി. ഇതിനു മുൻപ് ഓഗസ്റ്റ് അവസാനത്തിൽ ആണ് വലിയ തോതിൽ ഇടിഞ്ഞത്. 80.12 ആയിരുന്നു അന്ന് വിനിമയ നിരക്ക്. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടുകൂടി ഡോളർ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് പലിശ നിരക്ക് കുത്തനെ കൂട്ടുന്നത്.