ചൈനയുമായി സംഘര്‍ഷം; ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് തായ്‌വാന്‍

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നതിന് ഇന്ത്യ യുള്‍പ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറഞ്ഞ് തായ്‌വാന്‍. വിഷയത്തില്‍ ചൈനയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത അമ്പത് രാജ്യങ്ങളേയും അവിടങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളോടും നന്ദി പറയുന്നു എന്ന് തായ്‌വാന്‍ പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ സ്ഥിതിഗതിള്‍ ശാന്തമാക്കാന്‍ ആത്മാര്‍ത്ഥമായി ഈ രാജ്യങ്ങള്‍ ഇടപെട്ടെന്നും തായ്‌വാന്‍ സര്‍ക്കാര്‍ പറഞ്ഞു.

ചൈനയുടെ അകാരണമായ സൈനിക നീക്കത്തിന് എതിരെ തായ്‌വാന്‍ കൃത്യതയോടെയാണ് നീങ്ങുന്നതെന്നും അമേരിക്ക, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിച്ച് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും തായ് വാന്‍ സര്‍ക്കാര്‍ പ്രസ്താനയില്‍ പറയുന്നു.

അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുടലെടുത്തത്. തായ്‌വാന്‍ തീരത്ത് വിവിധയിടങ്ങളില്‍ ചൈന മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ചൈനീസ് പടക്കപ്പലുകള്‍ ഇപ്പോഴും തായ്‌വാന്‍ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. അതേസമയം, ലങ്കന്‍ തീരത്തേക്ക് പുപ്പെട്ട ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തിലെത്തും. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ശ്രീലങ്ക ചൈനീസ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയിരുന്നു.

എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.യുവാന്‍ വാങ് 5 കപ്പല്‍ ഗവേഷണത്തിനും സര്‍വേയ്ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍
ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാന്‍ ശേഷിയുള്ള കപ്പലാണിത്. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്.

Facebook Comments Box
error: Content is protected !!