കൊറോണ വൈറസിന്റെ XE വകഭേദം ഇന്ത്യയിൽ ഇല്ല; വാർത്തകൾ തള്ളി സർക്കാർ വൃത്തങ്ങൾ

കൊറോണ വൈറസിന്റെ പുതിയ വകഭേദം Coronavirus XE ഇന്ത്യയിൽ സ്ഥിരീകരിച്ചെന്ന വാർത്തകൾ തള്ളി സർക്കാർ വൃത്തങ്ങൾ. പുതിയ വകഭേദം ഇന്ത്യയിൽ എത്തിയെന്നതിന് തെളിവുകളില്ലെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ‘XE’ വേരിയന്റ് എന്ന് പറയപ്പെടുന്ന സാമ്പിളിന്റെ FastQ ഫയലുകൾ INSACOG (ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം) വിശകലനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു, ഈ വേരിയന്റിന്റെ ജീനോമിക് ഘടനയ്ക്ക് ‘XE’യുടെ ജനിതകഘടനയുമായി ബന്ധമില്ലെന്നാണ് അനുമാനം.

‌നിലവിൽ ലഭിച്ച തെളിവുകളിൽ നിന്ന് കൊറോണ വൈറസിന്റെ XE വകഭേദം ഇന്ത്യയിൽ ഉണ്ടെന്ന് സൂചിപ്പിക്കുന്നില്ലെന്നും സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ മുംബൈയിലാണ് ആദ്യ XE വകഭേദം റിപ്പോർട്ട് ചെയ്തത് എന്നായിരുന്നു വാർത്തകൾ. പതിവ് പരിശോധനകളിൽ രണ്ട് രോഗികളിൽ ഒരാൾക്ക് ‘കാപ്പ’ വകഭേദവും മറ്റൊരാൾക്ക് ‘XE’വകഭേദവും കണ്ടെത്തിയെന്നായിരുന്നു നേരത്തേ ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചത്.

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ XE യുകെയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. BA.2 വകഭേദത്തേക്കാൾ കൂടുതൽ പകർച്ച സാധ്യതയുള്ളതാണ് പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.അതേസമയം, പുതിയ വകഭേദം ഇന്ത്യയിൽ മറ്റൊരു തരംഗത്തിന് കാരണമാകുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ തന്നെ ജനങ്ങൾ കോവിഡ് മുൻകരുതലുകൾ പാലിക്കുന്നത് തുടരണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒമിക്രോൺ BA.1 BA.2 എന്നിവയിൽ നിന്നാണ് XE വകഭേദം രൂപപ്പെട്ടിരിക്കുന്നത്.

Facebook Comments Box
error: Content is protected !!