സംസ്ഥാനത്ത് തക്കാളിപ്പനി പടർന്നു പിടിക്കുന്നു ; ശ്രദ്ധ വേണമെന്ന് വിദഗ്ധര്‍
സംസ്ഥാനത്ത് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.സാധാരണ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്.
ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പുതിയൊരു രോഗമല്ലെങ്കിലും ‘തക്കാളിപ്പനി’യ്ക്കും ശ്രദ്ധ വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാസര്‍കോട് ഷിഗില്ല ബാക്ടീരിയ ബാധയുള്ള മാംസം കഴിച്ച കുട്ടി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു രോഗം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
കേരളത്തില്‍ മാത്രം എണ്‍പതോളം കുട്ടികള്‍ക്ക് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഔദ്യോഗികമായി തക്കാളിപ്പനി എന്നൊരു പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുട്ടികളില്‍ കാണുന്ന രോഗാവസ്ഥയെ ഈ പേരിട്ട് വിളിക്കുന്നു എന്നു മാത്രം. കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ഇത് ബാധിക്കും.
പനി, ക്ഷീണം, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാല്‍ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കന്‍പോക്‌സ് പോലെ പൊള്ളകളാവുന്നതാണ് ലക്ഷണം. ചിക്കന്‍പോക്‌സ് കൈവെള്ളയിലും കാല്‍വെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത് പിറകുവശത്തായി വരുന്ന കുമിളകള്‍ കാരണം കുഞ്ഞിന് മരുന്നോ, വെള്ളം പോലുമോ ഇറക്കാന്‍ പറ്റാത്ത സ്‌ഥിതി വരുന്നതാണ് ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്.
ചൊറിച്ചില്‍, ചര്‍മ്മത്തില്‍ അസ്വസ്ഥത, തടിപ്പ്, നിര്‍ജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകള്‍ പോലെ ചുവപ്പ് നിറത്തില്‍ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികള്‍ക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.