ഉദയ്പൂര്‍ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍, വന്‍ പൊലീസ് സന്നാഹം, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

പ്രവാചകനെ അധിക്ഷേപിച്ച വിഷയത്തില്‍ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌സമന്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനാണ് കൊല്ലപ്പെട്ടത്. കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൊലയാളികള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

മൂന്നു ദിവസം മുന്‍പ് കനയ്യ ലാല്‍ നുപൂര്‍ ശര്‍മയെ അനുകൂലിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. രണ്ടു പേര്‍ തയ്യല്‍ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതുമാണ് പുറത്തുവന്ന ഒരു വീഡിയോയില്‍ കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു വിഡിയോയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി ഇവര്‍ നില്‍ക്കുന്നതും കാണാം.

സംഭവത്തെ തുടര്‍ന്ന് ഉദയ്പൂരില്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. 600 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംയമനം പാലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ആഹ്വാനം ചെയ്തു. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box
error: Content is protected !!