വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍; കടൽ മാർഗം തുറമുഖം വളയും

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടൽ മാർഗം തുറമുഖം വളയും. കടൽ മാർഗവും കര മാർഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് ഇന്ന് കടൽ വഴി തുറമുഖം വളയുന്നത്. നൂറുകണക്കിന് വള്ളങ്ങൾ പ്രതിഷേധത്തിനെത്തും. ചെറിയതുറ, സെന്‍റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാർഗം തുറമുഖം ഉപരോധിക്കുക.

കരയിൽ നിന്നും കടലിൽ നിന്നും സമരത്തിന് അഭിവാദ്യം അർപ്പിക്കും. മന്ത്രിതല ചർച്ചയിൽ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതിനായുള്ള സമ്മർദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. പുനർഗേഹം അടക്കമുള്ള പുനരധിവാസ പ്രശ്നങ്ങൾ ആണ് ഫിഷറീസ്‌ മന്ത്രി അബ്‍ദുറഹ്മാന്‍റെ അധ്യക്ഷതയിൽ യോഗം ചർച്ച ചെയ്യുക.

മന്ത്രിമാരായ കെ രാജൻ, എം വി ഗോവിന്ദൻ, ആന്‍റണി രാജു, ചിഞ്ചുറാണി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാർ. മുട്ടത്തറയിലെ ഭൂമി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. ലത്തീൻ അതിരൂപതയുമായി ഫിഷറീസ്‌ മന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്ന പുനരധിവാസ നിർദേശങ്ങളും യോഗത്തിൽ ചർച്ചയാകും.

Facebook Comments Box
error: Content is protected !!