അങ്കണവാടി ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹർ; കുടിശ്ശിക മൂന്ന് മാസത്തിനകം നൽകണമെന്ന് സുപ്രീം കോടതി

അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി. 1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാർക്കും ഗ്രാറ്റുവിറ്റിക്ക് അർഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. ഗ്രാറ്റുവിറ്റിക്ക് അർഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി.

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞത്. ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളിൽ നൽകാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. അങ്കണവാടി ജീവനക്കാരുടെ സംഘടനയാണ് ഗ്രാറ്റുവിറ്റിക്ക് അർഹതയില്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രീപ്രൈമറി വിദ്യാഭ്യാസം എന്നതാണ് അങ്കണവാടികളുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ച പ്രമേയത്തിൽ പറഞ്ഞത്. എന്നാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കുന്നതിന് 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 4, 5, 6 വ്യവസ്ഥകൾ നടപ്പിലാക്കുകയെന്ന കടമയാണ് അങ്കണവാടി ജീവനക്കാർ നിർവ്വഹിക്കുന്നതെന്ന് ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടി.

Facebook Comments Box
error: Content is protected !!