തലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം. ഇന്ന് രാവിലെ നടക്കാനിറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥക്ക് നേരെയാണ് ആക്രമണമുണ്ടായത്. വഞ്ചിയൂരിൽ വച്ചാണ് അതിക്രമം നടന്നത്. ബൈക്കിലെത്തിയ പ്രതി സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ടു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കഴിഞ്ഞ മാസം, തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതിരുന്നു. സംഭവത്തില്‍ പൊലീസിന്‍റെ അനാസ്ഥ ചര്‍ച്ച ആയതിന് പിന്നാലെ പ്രതി സന്തോഷ് പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മഞ്ചയിൽ സ്വദേശിയായ സന്തോഷ് കുമാർ (39) 10 വർഷമായി ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന ആളായിരുന്നു. നിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ച കേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25 ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സിസിടിവിയിൽ വാഹനത്തിന്‍റെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിലാണ്.
ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരാണെന്ന് തിരിച്ചറിഞ്ഞു, പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തുകയായിരുന്നു. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്‍റെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു.