ഇനിയും പണം വേണമെന്ന് യുവജന കമ്മിഷൻ; ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് കത്തയച്ചു

സംസ്ഥാന യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല. ഇക്കാര്യം അറിയിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. സംസ്ഥാന സർക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു.

ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റിൽ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാൽ ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യച്ചെലവുകൾക്ക് പോലും പണമില്ലാത്ത സ്ഥിതിയാണ്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകൾ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് യുവജന കമ്മീഷൻ പണമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ചിന്തയുടെ ശമ്പള കുടിശിക ഇനത്തിൽ 8.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതടക്കം 26 ലക്ഷം രൂപയാണ് സർക്കാരിനോട് ചോദിച്ചത്. ഇതിൽ 18 ലക്ഷം രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനത്തിൽ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സർക്കാർ നൽകിയിട്ടുണ്ട്.

Facebook Comments Box
error: Content is protected !!