കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടണമെന്ന് യൂണിയനുകള്‍

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാക്കി യൂണിയനുകള്‍. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചുമതലയുള്ള ഗതാഗതമന്ത്രി ആ ഉത്തരവാദിത്തം മറന്നെങ്കില്‍ മുഖ്യമന്ത്രി കടമ നിറവേറ്റണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.

ബാങ്ക് വായ്പയ്ക്ക് ഗ്യാരണ്ടി ചോദിച്ചുള്ള കോര്‍പ്പറേഷന്റെ അഭ്യര്‍ത്ഥനയോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശമ്പളം എന്ന് കിട്ടുമെന്നതില്‍ ഒരു ഉറപ്പും കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കില്ല.
ഇതോടെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നിരിക്കുകയാണ് സിഐടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകകള്‍. ഇന്ന് കരിദിനം ആചരിക്കുന്ന ഐന്‍ ടിയുസി തൊഴിലാളികള്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.

സര്‍ക്കാരിന്റെ 105 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. താന്‍ കെഎസ്ആര്‍ടിസിയുടെ കണക്കപ്പിള്ളയല്ല, ഗതാഗത വകുപ്പിന്റെ മന്ത്രിയാണെന്ന് ആന്റണി രാജു പ്രതികരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പ്രസ്താവനകളിലൂടെ സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രി വ്യക്തമാക്കിയത് . തന്റെ വാക്ക് വിശ്വസിക്കാതെ സമരം ചെയ്ത ജീവനക്കാരോട് ഇനി വിട്ടുവീഴ്ചയില്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികളെ വരുതിയില്‍ നിര്‍ത്താന്‍ പറ്റാത്ത മാനേജ്‌മെന്റിനോടും നീരസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Facebook Comments Box
error: Content is protected !!