വിരമിച്ച ശേഷമുള്ള പ്രതികരണം ദുരൂഹം, അനുചിതം; അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണം: വനിതാ കമ്മിഷന്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. ആരെ സഹായിക്കാനാണ് ഈ പരാമര്‍ശമെന്ന ആശങ്കയുണ്ടെന്ന് സതീദേവി പറഞ്ഞു.

ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ക്കു ചേരാത്ത പരാമര്‍ശമാണ് ശ്രീലേഖയുടേത്. വിരമിച്ച ശേഷം ഇത്തരമൊരു പ്രതികരണം നടത്തിയതില്‍ ദുരൂഹതയുണ്ട്. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്ന് യുട്യൂബ് ചാനലിലൂടെ ആരോപിച്ച മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. സാമൂഹ്യ പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ പൊലീസിന്റെ അന്വേഷണം.

പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കുന്നതില്‍ തീരുമാനം. പരാതിക്കിടയാക്കിയ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിക്കും.

പള്‍സര്‍ സുനി കുറ്റക്കാരനാണ് എന്നറിഞ്ഞിട്ടും നടപടി എടുക്കാതെ സംരക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഫ. കുസുമം ജോസഫ് തൃശൂര്‍ റൂറല്‍ എസ്പിക്കു പരാതി നല്‍കിയത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.

Facebook Comments Box
error: Content is protected !!