ബ്ലോഗറും യൂട്യൂബറുമായ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ബ്ലോഗറും യൂട്യൂബറുമായ റിഫ മെഹ്നു‌വിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കാക്കൂർ പൊലീസ് കേസെടുത്തത്. മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടത്.

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്. ജോലിക്കായി ദുബായിൽ എത്തിയതിന് പിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം.

തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ്പി എ.ശ്രീനിവാസിനു പരാതി നൽകിയിരുന്നു. തുടർന്ന് എസ്പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. റിഫയ്ക്കും മെഹ്നാസിനും 2 വയസ്സുള്ള മകനുണ്ട്. മെഹ്നാസ് ഇപ്പോൾ നാട്ടിലുണ്ട്.

Facebook Comments Box
error: Content is protected !!