‘കഷായം ഗ്രീഷ്മ വീട്ടിലുണ്ടാക്കിയത്’, കൃത്യം നടത്തിയത് കൊല്ലണമെന്ന ലക്ഷ്യത്തോടെയെന്ന് പൊലീസ്

പാറശ്ശാലയിലെ ഷാരോണിന്‍റെ മരണത്തില്‍ പെണ്‍സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗ്രീഷ്മ കൃത്യം നടത്തിയത്. കടയില്‍ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നല്‍കിയത്. ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കി. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചു. പിന്നീട് നേരത്തെ വീട്ടിലുണ്ടായിരുന്ന കീടനാശിനി ഉപയോഗിച്ചു.

ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങള്‍ക്ക് കേടുണ്ടാക്കാന്‍ സാധിക്കുന്ന രാസവസ്തുവാണിത്. കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നല്‍കിയെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാന്‍ ഗ്രീഷ്മ നോക്കിയിരുന്നു.

എന്നാല്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മുന്‍ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നതായി എഡിജിപി പറഞ്ഞു. 26,27 തിയതികളില്‍ ഗ്രീഷ്മയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കേസില്‍ ബാഹ്യഇടപെടല്‍ ഉണ്ടായതായി തെളിവില്ലെന്നും മാതാപിതാക്കളെ പ്രതിയാക്കാന്‍ നിലവില്‍ തെളിവുകളില്ലെന്നും എഡിജിപി പറഞ്ഞു.

Facebook Comments Box
error: Content is protected !!