വിപ്രോയ്ക്കെതിരെ കേന്ദ്രസർക്കാരിന് ഐടി തൊഴിലാളി യൂണിയന്റെ പരാതി

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോക്കെതിരെ പരാതിയുമായി നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ്. ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച വിപ്രോക്കെതിരെ നടപടിയെടുക്കണമെന്ന് നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ക്യാമ്പസ് ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകുന്നതിൽ കമ്പനി വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

‘ആയിരക്കണക്കിന് വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ജീവിതമാണ് വിപ്രോയുടെ അനാസ്ഥ മൂലം അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ വിപ്രോയിൽ ജോലിക്ക് അപേക്ഷിച്ചവരാണ് ഈ തൊഴിലാളികളും വിദ്യാർഥികളും’- യൂണിയൻ നൽകിയ പരാതിയിൽ പറയുന്നു.

അമേരിക്കയിൽ മാന്ദ്യത്തിന്റെ പ്രതീതി ഉണർന്നത് ടെക് സെക്ടറിൽ പുതിയ റിക്രൂട്ട്മെന്റ് കുറച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് മൂന്നര ലക്ഷം രൂപയാണ് വിപ്രോ ആദ്യഘട്ടത്തിൽ വേതനമായി പറഞ്ഞിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്. തങ്ങളുടെ പരിശീലനപരിപാടി 60 ശതമാനത്തിലേറെ മാർക്കോടെ പാസ്സാക്കുന്നവർക്ക് ആറര ലക്ഷം രൂപ ശമ്പളം നൽകുമെന്നും കമ്പനി പറഞ്ഞതായി പരാതിയിലുണ്ട്.

‘ഇതുപ്രകാരമുള്ള വേതന രഹിത ഇന്റേൺഷിപ്പ് ഈ വർഷം മാർച്ച് ഏപ്രിൽ സമയത്ത് ആരംഭിച്ചു. ജൂലൈയിൽ ഇത് അവസാനിച്ചു. ഓഗസ്റ്റ് മാസത്തിൽ ഇവരുടെ നിയമന നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ കമ്പനി ഇവരുടെ നിയമനം നീട്ടിക്കൊണ്ടു പോവുകയാണ്’- പരാതിയിൽ ആരോപിക്കുന്നു.

Facebook Comments Box
error: Content is protected !!